കുടുംബം കുഞ്ഞിന്റെ അവകാശം - 3

വൈകാരികാനുഭവം എന്നതിനോടൊപ്പമോ അതിലുപരിയോ സങ്കീര്‍ണതകളുണ്ട് ദത്തെടുക്കലിന്. അതുവരെ പരസ്​പരം അപരിചിതരായിരുന്ന രണ്ട് മനുഷ്യര്‍ നിയമപരവും വൈകാരികവുമായി അവിടെ ഒന്നിക്കുന്നു. ദത്തെടുക്കലിനെ സംബന്ധിച്ച സമൂഹത്തിന്റെ കാഴ്ചപ്പാടില്‍ മാറ്റം കണ്ടുതുടങ്ങിയിട്ടുണ്ടെങ്കിലും അത് പൂര്‍ണമെന്ന് പറയാനാവില്ല. മലബാറിലെ ഒരു ഉദ്യോഗസ്ഥ ദമ്പതിമാര്‍ പെണ്‍കുഞ്ഞിനെ ദത്തെടുത്തതിനെത്തുടര്‍ന്ന് സ്ഥലംമാറ്റം വാങ്ങി മുംബൈയിലേക്ക് കുടിയേറിയത് അയല്‍വാസികളുടെയും ബന്ധുക്കളുടെയും കുത്തുവാക്കുകള്‍ സഹിക്കാനാവാതെയാണ്. താനൊരു കുട്ടിയെ ദത്തെടുത്തെന്ന് വെളിപ്പെടുത്താന്‍തന്നെ വിമുഖത കാട്ടുന്നു, പലരും. പത്തുമാസത്തോളം ലീവെടുത്ത് നാട്ടില്‍നിന്ന് മാറിനിന്ന്, ദത്തുപുത്രനെ 'നൊന്തുപെറ്റ'തെന്ന് വിശേഷിപ്പിച്ച് ദമ്പതിമാര്‍ മടങ്ങിയെത്തിയ സംഭവവും മധ്യകേരളത്തിലുണ്ട്. സ്വന്തം രക്തമല്ലാത്ത കുഞ്ഞിനെ സ്വീകരിക്കുന്നതില്‍നിന്നും അടുപ്പമുള്ളവര്‍വരെ വിലക്കാന്‍ ശ്രമിച്ചിട്ടും തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്ന, ഇന്നും ദത്തെടുക്കാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന മുന്‍ എം.പി. പി. സതീദേവി ഇക്കൂട്ടത്തില്‍ വേറിട്ട വ്യക്തിത്വമാണ്.

നിസ്സാരവാക്കുകള്‍കൊണ്ടുപോലും ദത്തുകുട്ടികള്‍ വേദനിക്കും. അതുപോലെ, കുട്ടിക്കുമേല്‍ തങ്ങള്‍ക്ക് ലഭിച്ച രക്ഷാകര്‍തൃത്വം എന്നെങ്കിലും ചോദ്യം ചെയ്യപ്പെടുമോ എന്ന ആശങ്ക ഏതുസമയവും രക്ഷിതാക്കളെയും അലട്ടും. എല്ലാം തുറന്നുപറയുകയും പരസ്​പരം സത്യസന്ധത പുലര്‍ത്തുകയുമാണ് ഇവ മയപ്പെടുത്താനുള്ള ഏകമാര്‍ഗം. വീട്ടിലുണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ക്കുപോലും ദത്തുവന്ന കുട്ടിയാണ് കാരണക്കാരന്‍ എന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും കരുതിയിരിക്കണം. അതുപോലെ, പല സ്വാര്‍ഥകാര്യങ്ങളും മനസ്സില്‍വെച്ച് രക്ഷിതാക്കളെയും ദത്തുമക്കളെയും തമ്മിലകറ്റാന്‍ ശ്രമിക്കുന്ന ഉറ്റവരുമുണ്ട്. കുട്ടിയുടെ ഏതു പ്രശ്‌നത്തിനും അത്താണിയായി തങ്ങളുണ്ടെന്ന തോന്നല്‍ അവരിലുണ്ടാക്കുന്നിടത്താണ് രക്ഷിതാക്കള്‍ വിജയിക്കുന്നതെന്ന് തിരുവനന്തപുരം 'നിര്‍മലാ ശിശുഭവനി'ലെ സിസ്റ്റര്‍ മാര്‍ട്ടിന പറയുന്നു. നാലുകുട്ടികളെ ദത്തെടുത്ത് സുഖമായി ജീവിക്കുന്ന ദമ്പതിമാര്‍ തൃശ്ശൂരിലുണ്ടെന്നത് ഒരു ഉദാഹരണം.

തങ്ങളുടെ കുട്ടി ദത്തെടുക്കപ്പെട്ടതാണെന്ന യാഥാര്‍ഥ്യം അവനോട്/അവളോട് എങ്ങനെ വെളിപ്പെടുത്തും എന്നതാണ് പല രക്ഷിതാക്കളെയും അലട്ടുന്ന പ്രശ്‌നം. അക്കാര്യത്തില്‍ സംശയത്തിന് ഇടയില്ലാതെ ഡോക്ടര്‍മാരും മനഃശാസ്ത്രജ്ഞന്മാരും ദത്തുകേന്ദ്രം അധികൃതരും വിശദീകരണം നല്കുന്നുണ്ട്. താന്‍ ദത്തെടുക്കപ്പെട്ടതാണ് എന്നറിയാന്‍ കുട്ടിക്ക് അവകാശമുണ്ട്. അത് മറച്ചുവെക്കുക എന്നതില്‍ വിശ്വാസവഞ്ചനയുടെ ഒരംശം കാണാനാവും. ഏറ്റവും ചെറിയ പ്രായത്തില്‍ത്തന്നെ കുട്ടിയെ അതറിയിക്കുകയാണ് ഉത്തമം. കുട്ടിക്ക് തിരിച്ചറിവ് കിട്ടിത്തുടങ്ങുന്ന മൂന്നു വയസ്സില്‍ ആകാമെങ്കില്‍ അത്യുത്തമം. താന്‍ എങ്ങനെയുണ്ടായി എന്ന സംശയം കുട്ടിയിലുണരുന്ന ആറുവയസ്സുവരെയുള്ള പ്രായത്തിലെങ്കിലും അത് അറിയിച്ചിരിക്കണം. വീണ്ടും വൈകുന്നത് അപകടമാണ്. ''അഞ്ചാം വയസ്സിലും എട്ടാം വയസ്സിലും പത്താം വയസ്സിലും യാഥാര്‍ഥ്യം വെളിപ്പെടുത്താന്‍ ധൈര്യം കിട്ടാതെ വരുന്ന രക്ഷിതാക്കളുണ്ട്. പത്താം ക്ലാസല്ലേ, പ്ലസ്ടു അല്ലേ എന്നൊക്കെ ചിന്തിച്ച് വീണ്ടുമത് വൈകും. പെണ്‍കുട്ടിയാണെങ്കില്‍ കല്യാണംവരെയൊക്കെ നീളും, ഈ വെളിപ്പെടുത്തല്‍. അപ്പോള്‍ പെട്ടെന്ന് ഈ യാഥാര്‍ഥ്യം കുട്ടിക്ക് ഉള്‍ക്കൊള്ളാനായെന്നുവരില്ല. എന്തു പ്രതികരണമാണ് അവരില്‍നിന്ന് ഉണ്ടാവുകയെന്നും പറയാനാവില്ല''-രാജഗിരി 'അഡോപ്ഷന്‍ കോ-ഓര്‍ഡിനേറ്റിങ് ഏജന്‍സി'യിലെ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ മീനാകുരുവിള പറയുന്നു. വിവാഹത്തിന് ഏതാനും ദിവസം മുന്‍പ്, അലമാരയില്‍നിന്നും തന്റെ ദത്ത് കടലാസുകള്‍ യാദൃച്ഛികമായി കണ്ടെത്തിയതോടെ തകര്‍ന്നുപോയ ഒരു പെണ്‍കുട്ടിയുടെ കഥയും അവര്‍ ഓര്‍ക്കുന്നു.

താന്‍ ദത്തുപുത്രനാണ്/പുത്രിയാണ് എന്ന വസ്തുത കുട്ടി മാതാപിതാക്കളില്‍നിന്നുതന്നെ അറിയുന്നതാണ് ഏറെ ഉചിതം. മക്കളില്‍നിന്ന് ഇക്കാര്യം ഒളിച്ചുവെക്കുന്ന മാതാപിതാക്കള്‍ക്ക് ജീവിതകാലം മുഴുവനും വലിയ മാനസിക സംഘര്‍ഷം അനുഭവിച്ച് ജീവിതം കളഞ്ഞുകുളിക്കേണ്ടിവരുന്നു. സത്യമറിഞ്ഞാല്‍ മക്കള്‍ തങ്ങളെ വിട്ടുപോകുമോ എന്ന ഭയമാണ് ഇവരില്‍ പലര്‍ക്കും. എന്തായാലും നാട്ടുകാര്‍ വഴിയോ കൂട്ടുകാര്‍ വഴിയോ ഈ യാഥാര്‍ഥ്യം അറിയാനിടവന്നാല്‍ കുട്ടിക്ക് മാതാപിതാക്കളോട് അകല്‍ച്ചയുണ്ടാവുക സ്വാഭാവികമാണ്. അവരെന്തിന് തന്നോട് ഈ സത്യം ഇത്രകാലം മറച്ചുവെച്ചു എന്ന കുട്ടിയുടെ സംശയം ന്യായവുമാണ്. തന്റെ വേരുകള്‍ തേടിപ്പോകാന്‍ അവര്‍ ശ്രമിച്ചാലും കുറ്റപ്പെടുത്താനാവില്ല. എന്നാല്‍, നേരത്തേതന്നെ ഇക്കാര്യം അറിയുന്ന കുട്ടികള്‍, തങ്ങളുടെ ജീവിതയാഥാര്‍ഥ്യവുമായി പൊരുത്തപ്പെട്ടുതന്നെ മാതാപിതാക്കളെ സ്വന്തമായിക്കണ്ട് സ്നേഹിക്കും. അകാരണമായി തങ്ങളെ തെരുവിലെറിഞ്ഞ യഥാര്‍ഥ മാതാപിതാക്കളോട് അവര്‍ക്ക് വലിയ ബാധ്യത ഉണ്ടാവുകയുമില്ല. 'നൊന്തുപെറ്റില്ലെങ്കിലും നിന്നെ മകനായി കിട്ടിയ ഞങ്ങള്‍ എത്ര ഭാഗ്യമുള്ളവരാണ്' എന്ന് ഇടയ്ക്കിടെ ദത്തുപുത്രനോട് പറഞ്ഞു ശീലിച്ച ദമ്പതിമാര്‍ അവനില്‍ ചൊരിയുന്നത് വിശുദ്ധസ്നേഹത്തിന്റെ ധാരയാണ്.

ദത്തെടുക്കല്‍ ഒരു പ്രശ്‌നപരിഹാരമല്ലെന്നും യഥാര്‍ഥ പ്രശ്‌നം അവിടെയാണ് തുടങ്ങുന്നതെന്നും ആണ്‍കുട്ടികള്‍ക്കുള്ള കോഴിക്കോട്ടെ 'ചില്‍ഡ്രന്‍സ്‌ഹോം' സൂപ്രണ്ട് കെ.രാജന്‍ അഭിപ്രായപ്പെടുന്നു. ആ പ്രശ്‌നങ്ങള്‍ ശാന്തമായും പക്വതയോടെയും കൈകാര്യം ചെയ്താല്‍ മാത്രമേ ജീവിതം സുഖകരമാക്കാനാവൂ. മാതാപിതാക്കള്‍ക്കിടയിലെ ചെറിയ പ്രശ്‌നങ്ങള്‍പോലും ബാധിക്കുക നിരപരാധികളായ കുട്ടികളെയാണ്. അവ രൂക്ഷമായാല്‍ ഒരിക്കല്‍ അനാഥനായിരുന്ന കുട്ടി നൈമിഷിക സനാഥത്വത്തിലൂടെ വീണ്ടും പഴയ തട്ടകത്തില്‍ത്തന്നെയാണ് എത്തുക. ഭാര്യാ ഭര്‍ത്താക്കന്മാര്‍ ഒരേ മനസ്സോടെ വേണം ഈ പുതിയ അതിഥിയെ തങ്ങളുടെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തേണ്ടത്. ദത്തെടുക്കാനെത്തുന്ന ദമ്പതിമാരിലൊരാള്‍ കൗണ്‍സലറുടെ വാക്കുകള്‍ക്ക് കാതുകൂര്‍പ്പിക്കുമ്പോള്‍ അപരന്‍/അപര തലകുനിച്ചിരിക്കുന്നത് സാധാരണ കാഴ്ചയാണ്. അത്തരക്കാര്‍ ദത്തെടുക്കുന്നത് കുഞ്ഞിനോട് ചെയ്യുന്ന വഞ്ചനയാവും. ഭാര്യയുടെ മനോരോഗം മറച്ചുവെച്ച് കുഞ്ഞിനെ ദത്തെടുത്ത ഒരു ഭര്‍ത്താവ് പത്തനംതിട്ടയിലുണ്ട്. കുഞ്ഞുകൂടി അവരുടെയിടയിലെത്തിയതോടെ ഭാര്യ കൂടുതല്‍ അക്രമാസക്തയായി. ഗത്യന്തരമില്ലാതെ കുഞ്ഞിനെ ദത്തുകേന്ദ്രത്തില്‍ തിരിച്ചെത്തിക്കുമ്പോള്‍ അയാളുടെ മറുപടി, കുഞ്ഞു വന്നാല്‍ ഭാര്യയുടെ അസുഖം മാറുമെന്ന ചിന്തയിലാണ് ദത്തെടുത്തതെന്നായിരുന്നു. നിരപരാധിയായ ഒരു കുഞ്ഞിനെ പരീക്ഷണവസ്തുവാക്കിയ അയാളോട് സഹതപിക്കാനേ ആ സ്ഥാപനത്തിന്റെ മേധാവിക്കായുള്ളൂ. ഒരു കുഞ്ഞിനെ ദത്തെടുത്ത ദമ്പതിമാര്‍ക്ക് പിന്നീടൊരു കുഞ്ഞ് പിറന്നാല്‍ രൂക്ഷമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ആ സാഹചര്യത്തില്‍ 'തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്' എന്ന നിലപാട് സ്വീകരിച്ച്, താന്‍തന്നെ സനാഥനാക്കിയ കുഞ്ഞിനെ വീണ്ടും അനാഥത്വത്തിലേക്ക് തള്ളിവിടുന്നതിലും വലിയ ക്രൂരത മറ്റൊന്നില്ല.

ചില മാധ്യമങ്ങള്‍, ദത്തെടുത്തതോ ദത്തെടുക്കാനുദ്ദേശിക്കുന്നതോ ആയ ദമ്പതിമാരില്‍ തീ കോരിയിടുന്നുവെന്ന അഭിപ്രായം മീനാ കുരുവിളയ്ക്കുണ്ട്. ''ദത്തുപുത്രി കാമുകനൊപ്പം ഒളിച്ചോടി എന്ന വാര്‍ത്തയും സ്വന്തം മകനും ദത്തുപുത്രനും തമ്മിലുള്ള ഏറ്റുമുട്ടല്‍ വിവരിക്കുന്ന കണ്ണീര്‍ പരമ്പരയില്‍ ദത്തുപുത്രനെ സകലതിന്മകളുടെയും വിളനിലമായി അവതരിപ്പിക്കുന്ന രീതിയും മറ്റെന്താണ് തെളിയിക്കുന്നത്?''-അവര്‍ ചോദിക്കുന്നു. ദത്തെടുക്കല്‍ പ്രക്രിയയെത്തന്നെ ജനപ്രിയസിനിമകള്‍ വളച്ചൊടിക്കുന്നുവെന്ന് സാമൂഹികക്ഷേമ വകുപ്പിലെ തിരുവനന്തപുരം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ സുബൈര്‍ അരിക്കുളം പറയുന്നു. ''ഏറെ വിജയിച്ച 'കാഴ്ച'യിലെ കുഞ്ഞിനെ ദത്തെടുക്കാന്‍ പകുതി സ്വത്ത് എഴുതിവെക്കണമെന്ന തെറ്റായ സംഭാഷണം ഉദാഹരണം. അതുപോലെ 'ആകാശദൂത്' എന്ന ചിത്രം കാണുന്ന ഒരാള്‍ അച്ചനും കന്യാസ്ത്രീയും വിചാരിച്ചാല്‍ ദത്തെടുക്കല്‍ സാധ്യമാകുമെന്ന് ധരിച്ചുവശാവും. ഇവയ്‌ക്കൊക്കെ പ്രേക്ഷകനെ പ്രതികൂലമായി സ്വാധീനിക്കാനാവും''-അദ്ദേഹം നിരീക്ഷിക്കുന്നു.

ദത്തുകുട്ടികളെച്ചൊല്ലി വേവലാതിപ്പെടുന്ന മാതാപിതാക്കള്‍ക്കു മുന്നില്‍ ദത്തുപുത്രന്റെ ഒരു ഉത്തമ മാതൃകയുണ്ട്-പെറ്റമ്മ കെഞ്ചിപ്പറഞ്ഞിട്ടും താന്‍ വളര്‍ത്തമ്മയുടെ മകനാണെന്ന് ഉറപ്പിച്ചുപറയുകയും ജീവിതത്തിലുടനീളം ആ കൂറ് പ്രയോഗിച്ചു തെളിയിക്കുകയും ചെയ്ത കര്‍ണന്‍.

*************

ദത്തെടുക്കലിലും രക്ഷിതാക്കളുടെ ചില സങ്കുചിത ചിന്തകളും അതിരുകടന്ന ഉത്കണ്ഠകളും കടന്നുവരാറുണ്ട്. സൗന്ദര്യവും നിറവും ചുറുചുറുക്കും എന്തിന്, തങ്ങളുടെ രൂപസാദൃശ്യം വരെ ദത്തെടുക്കുന്ന കുട്ടികള്‍ക്ക് വേണമെന്ന് നിര്‍ബന്ധം പിടിക്കുന്ന ദമ്പതിമാരുണ്ട്. അത്തരക്കാര്‍ മനഃപൂര്‍വം മറക്കുന്ന ചില പാഠങ്ങള്‍ ഓര്‍മിപ്പിക്കുന്നു, ഈ മാതൃകാ ദമ്പതിമാര്‍-

ഗുണങ്ങള്‍ തികഞ്ഞ കുഞ്ഞിനെത്തന്നെ അന്വേഷിച്ചാണ് അവര്‍ കൊച്ചിയിലെ ദത്തെടുക്കല്‍ ഏകോപന കേന്ദ്രത്തിലെത്തിയത്. അനാഥ ശിശുക്കള്‍ക്കിടയില്‍ കണ്ണിന് പ്രകടമായ വൈരൂപ്യമുള്ള ഒരാണ്‍കുട്ടിയെ കണ്ടതും അവരുടെ മനസ്സ് അവനില്‍ പതിഞ്ഞു. മുമ്പ് പല രക്ഷിതാക്കളുടെയും കണ്ണില്‍പ്പെടാത്ത ആ കുട്ടിയെത്തന്നെ അവര്‍ നിറമനസ്സോടെ സ്വീകരിച്ചു. ശസ്ത്രക്രിയകളിലൂടെയും ക്ഷമാപൂര്‍വമുള്ള പരിചരണത്തിലൂടെയും അവര്‍ കുട്ടിയുടെ വൈരൂപ്യം ഏതാണ്ട് മുഴുവനായി പരിഹരിച്ചു.

ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം, മറ്റൊരു കുട്ടിയെ ആവശ്യപ്പെട്ട് അവര്‍ വീണ്ടുമെത്തി. ദത്തെടുക്കാനുള്ള അപേക്ഷകരുടെ എണ്ണക്കൂടുതലും കുട്ടികളുടെ കുറവും മൂലം ഉടനെ രണ്ടാമതൊരു കുട്ടിയെ കൊടുക്കാനാവാതെ അധികൃതര്‍ കൈമലര്‍ത്തി. ഒടുവില്‍ അവര്‍ ആലപ്പുഴയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തി. കാഴ്ചശക്തി ഏതാണ്ട് പൂര്‍ണമായും നഷ്ടപ്പെട്ട ഒരാണ്‍കുട്ടിയെ ഏറ്റുവാങ്ങി. മൂന്നുനാലു ശസ്ത്രക്രിയകളിലൂടെ അവര്‍ ആ കുട്ടിയുടെ അന്ധത എഴുപത് ശതമാനത്തോളം കുറച്ചു. ഈയിടെ അവര്‍ ഏകോപന കേന്ദ്രത്തിലെ ഉദ്യോഗസ്ഥയെ വിളിച്ചപ്പോള്‍ പറഞ്ഞ വാചകം ഇതായിരുന്നു- ''വന്നുവന്ന് ഇപ്പോഴവന്റെ കണ്‍മുന്നില്‍ ഒരുസാധനവും വെക്കാനാവില്ലെന്നായിട്ടുണ്ട്.'' അതുകേട്ട് അവര്‍ക്കുണ്ടായ ചാരിതാര്‍ഥ്യം വിവരണാതീതമായിരുന്നു. ആ മഹാമനസ്‌കതയ്ക്കു മുന്നില്‍ ആരാണ് ശിരസ്സ് നമിക്കാതിരിക്കുക?

വല്ലപ്പോഴുമെത്തുന്ന വിദേശികളാലല്ലാതെ മറ്റാരാലും സ്വീകരിക്കപ്പെടാതെ ദത്തുകേന്ദ്രത്തിന്റെ ഏകാന്തതയില്‍ എന്നും അനാഥരായി കഴിയാന്‍ വിധിക്കപ്പെട്ട ഇത്തരം കുട്ടികളുടെ (സ്‌പെഷല്‍ നീഡ് ചില്‍ഡ്രന്‍) നേര്‍ക്കുകൂടി ദമ്പതിമാരുടെ കാരുണ്യപ്പുതപ്പ് ഇതുപോലെ നീണ്ടെങ്കില്‍...

*****************


അമിതവാത്സല്യം വേണ്ട; അവഗണനയും


''ദത്തുപുത്രനായാലും സ്വന്തം രക്തത്തില്‍ പിറന്ന മകനായാലും പ്രധാനം അവനെ വളര്‍ത്തുന്ന രീതിതന്നെയാണ്. അത് നേരെയായാല്‍ മറ്റെല്ലാം ശരിയാവും. ദത്തുപുത്രനോടും പുത്രിയോടും അവഗണനയോ അമിതവാത്സല്യമോ കാണിക്കരുത്. സ്വന്തം കുഞ്ഞിനു നല്‍കേണ്ട പരിചരണത്തില്‍ ഒട്ടും കുറവോ കൂടുതലോ നല്‍കുന്നത് താന്‍ ദത്തെടുക്കപ്പെട്ടതാണെന്ന ചിന്ത അവരിലുളവാക്കും''-എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആസ്​പത്രിയിലെ ചീഫ് സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോണ്‍ പറയുന്നു.

''ഭാര്യാഭര്‍ത്താക്കന്മാര്‍ പൂര്‍ണമനസ്സോടെയാവണം ദത്തെടുക്കലിന് തയ്യാറാവേണ്ടത്. അത് നിരുപാധികമാവണം. നല്ലതും ചീത്തയും എല്ലാവരിലുമുണ്ടെന്ന യാഥാര്‍ഥ്യം ദത്തുമക്കളുടെ കാര്യത്തിലുമുണ്ടാവും. കുട്ടി വളര്‍ന്നുവരുമ്പോള്‍ എങ്ങനെയാവും, എങ്ങനെ പിറന്ന കുട്ടിയായിരിക്കും ഇത്, തനിക്കൊരു കുട്ടിയുണ്ടായിരുന്നെങ്കില്‍ ഇത് വേണ്ടിവരുമായിരുന്നില്ലല്ലോ തുടങ്ങിയ ആശങ്കകള്‍ അപകടകരമാണ്. സ്വന്തം മകനെ വളര്‍ത്തുന്നതിലും കവിഞ്ഞ 'റിസ്‌ക്' ദത്തുപുത്രനെ വളര്‍ത്തുന്നതിലില്ല. സ്നേഹപരിചരണത്തിലൂടെ സ്വന്തം മാതാപിതാക്കള്‍ തന്നെയാണെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കിയെടുക്കാനാണ് ശ്രമിക്കേണ്ടത്. അതോടൊപ്പം താനൊരു ദത്തുപുത്രന്‍/പുത്രി ആണെന്ന യാഥാര്‍ഥ്യം അവരെ അറിയിക്കുകയും വേണം. അങ്ങനെയുണ്ടാവുന്ന പരസ്​പരസ്നേഹം കരുത്തുറ്റതാവും''-ഡോ. ജോണ്‍ വിശദീകരിക്കുന്നു.


ശിശുകൈമാറ്റത്തിലെ അംഗീകൃത മാര്‍ഗങ്ങളെല്ലാം അവഗണിച്ച് അതിനെപ്പോലും കച്ചവടക്കണ്ണോടെ കാണുന്നവരും നമ്മുടെ സമൂഹത്തിലുണ്ട്.
കുടുംബം കുഞ്ഞിന്റെ അവകാശം - 3 കുടുംബം കുഞ്ഞിന്റെ അവകാശം - 3 Reviewed by Mash on 20:27 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.