ഒരു ശ്വാനന്റെ പരിദേവനങ്ങള്‍

പ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റുമായ ജെയിംസ് തര്‍ബാര്‍ ഒരിക്കല്‍ എഴുതി: ''മരണാനന്തര ജീവിതത്തെക്കുറിച്ച് തനിക്ക് വിശ്വാസമുണ്ടായിരുന്നെങ്കില്‍ നായകള്‍ സ്വര്‍ഗത്തിലെത്തട്ടേയെന്ന് ആഗ്രഹിക്കുമായിരുന്നു. വളരെ കുറച്ച് മനുഷ്യര്‍മാത്രം പോയാല്‍ മതിയെന്നും'' കോപവും ദുരയും മാത്സര്യവുമുള്ള മനുഷ്യരെ മാറ്റി മൃഗങ്ങളാണ് സ്വര്‍ഗത്തിലെത്തുന്നതെങ്കില്‍ ദൈവം എത്ര ഭാഗ്യവാനായിരിക്കും.
മുല്ലപ്പൂക്കളുടെ സുഗന്ധമുള്ള കാറ്റുവീശുന്ന സമുദ്രത്തിന്റെ തിരയടി കേള്‍ക്കുന്ന, വര്‍ണമത്സ്യങ്ങളും ഒപ്പം എല്ലാ മൃഗങ്ങളുമുള്ള സ്വര്‍ഗമാണ് എന്റെ സ്വപ്നത്തില്‍.
ഇനി വിഷയത്തിലേക്ക് മടങ്ങിവരാം. മിണ്ടാപ്രാണികളായ ശ്വാനന്മാര്‍ ദൈവത്തിനോട് ചില ചോദ്യങ്ങളുന്നയിക്കുന്നുവെങ്കില്‍ അവയെന്തായിരിക്കും; ചില ഉദാഹരണങ്ങള്‍.
ഞങ്ങള്‍ക്ക് എപ്പോഴാണ് സ്വര്‍ഗത്തില്‍ പ്രവേശനം കിട്ടുക? ഞങ്ങള്‍ക്ക് നിങ്ങളുടെ ഇരിപ്പിടങ്ങളില്‍ സ്ഥാനമുണ്ടാകുമോ? ഒരു റൊട്ടി മുഴുവനായും ഞങ്ങള്‍ക്ക് തിന്നാന്‍ കിട്ടുമോ? അതോ ചീത്തയായ പഴയതുമാത്രമാകുമോ?
ഞങ്ങള്‍ക്കെല്ലാം അറിയാം; വാക്കാലുള്ള നിര്‍ദേശങ്ങള്‍, കൈമുദ്രകള്‍, ചൂളംവിളി, ഗന്ധം, ഇലക്‌ട്രോ മാഗ്‌നറ്റിക് എനര്‍ജി ഫീല്‍ഡ്.....എന്നാല്‍ മനുഷ്യര്‍ക്ക് എന്തറിയാം?
ശ്വാനന്മാരുടെ സന്ദേഹങ്ങള്‍ ഇനിയുമുണ്ട്. സ്വര്‍ഗത്തില്‍വെച്ച് കുരച്ചാല്‍ നിങ്ങളെന്റെ സ്വനതന്തുക്കള്‍ മുറിച്ചുകളയുമോ? അതോ കുരയ്ക്കുമ്പോള്‍ ഷോക്ക് തരുന്ന ഇലക്‌ട്രോണിക് കോളര്‍ പിടിപ്പിക്കുമോ? കുരയ്ക്കുന്നത് ശല്യമാണെന്ന് മനുഷ്യര്‍ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. യഥാര്‍ഥത്തില്‍ അപരിചിതരെക്കുറിച്ചും ആപത്തുകളെക്കുറിച്ചും വിവരം നല്‍കുകയാണ് ഞാന്‍ ചെയ്യുന്നത്.
ഓരോ ദിവസവും മനുഷ്യര്‍ വ്യത്യസ്ത ഭക്ഷണമാണ് കഴിക്കുന്നത്. എന്നാല്‍ എനിക്ക് മാത്രം ഒരേ തീറ്റയാണ് കിട്ടുന്നത്. എന്റെ ചെവിയും വാലും മുറിച്ചുകളയുന്നതെന്തിനാണ്? അവര്‍ക്ക് ചെറിയ നായയെയാണ് വേണ്ടതെങ്കില്‍ അത്തരമൊന്നിനെ വാങ്ങിയാല്‍ പോരെ? സ്വര്‍ഗത്തില്‍ ചോക്ലേറ്റ് ഉണ്ടോ? അവിടെ എത്തിയാലെങ്കിലും അതിന്റെ മണം പിടിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമോ? എന്നെ പ്രസവിക്കാന്‍ നിര്‍ബന്ധിക്കുന്ന മനുഷ്യര്‍ കുട്ടികളെ എടുത്തുകൊണ്ടുപോകുന്നതെന്തിനാണ്?
അവഗണനയുടെ കയ്പുന്നീര്‍ ശ്വാനന്മാരെ ഇനിയുമേറെ ചോദിക്കാന്‍ പ്രേരിപ്പിക്കും. വീട്ടില്‍ കുട്ടികളുണ്ടാകുമ്പോള്‍ എന്നെ മനുഷ്യര്‍ ഒഴിവാക്കുന്നതെന്തിനാണ്. ഞാന്‍ അവരുടെ കുട്ടിയെപ്പോലെയല്ലേ? കുട്ടിയായിരുന്നപ്പോള്‍ അച്ഛനമ്മമാരുടെ അടുത്തുനിന്ന് എന്നെ ബലമായി എടുത്തുകൊണ്ടുപോന്നത് ഓര്‍മയില്ലേ.
പ്രായമായവരെയും രോഗികളെയും ഞങ്ങള്‍ ഇഷ്ടപ്പെടുകയും അവരോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യുന്നു. എന്നാല്‍ പ്രായമായാലോ രോഗം പിടിപെട്ടാലോ മനുഷ്യര്‍ ഞങ്ങളെ അവഗണിക്കുന്നത് എന്തുകൊണ്ടാണ്? ഞങ്ങളുടെ ജന്മദിനം ആഘോഷിക്കാത്തത് എന്തുകൊണ്ടാണ്? വീട്ടില്‍ അതിഥികളെത്തുമ്പോള്‍ ഞങ്ങളെ എന്തിനാണ് കെട്ടിയിടുന്നത്? അവധിദിവസങ്ങളില്‍ യാത്ര പോകുമ്പോള്‍
എന്നെയും കൊണ്ടുപോകാത്തതെന്തുകൊണ്ടാണ്? വിരസതയകറ്റാന്‍ നായകള്‍ക്കും വീട്ടിനുള്ളില്‍ എന്തെങ്കിലും കളികള്‍ വേണ്ടേ?
കുട്ടികള്‍ക്ക് രോഗം ബാധിച്ചാല്‍ അവരെ ഡ്രൈവറെയോ കാവല്‍ക്കാരനെയോ മാത്രം ചുമതലയേല്പിച്ച് നിങ്ങള്‍ ഡോക്ടറുടെ അടുത്തേക്ക് അയയ്ക്കുമോ? ഞങ്ങളോട് മാത്രം എന്തിനീ അവഗണന?
കുട്ടികളുടെ ഡോക്ടര്‍മാര്‍ ചെയ്യുന്നതുപോലെ ഞങ്ങളെ ചികിത്സിക്കുന്നവര്‍ എന്താണ് മിഠായിയും കളിപ്പാട്ടങ്ങളും തന്ന് സ്വീകരിക്കാത്തത്. കളിയായി കടിക്കുകയും കുരയ്ക്കുകയും നക്കുകയും ചെയ്യുന്ന എല്ലാ അവസരത്തിലും ഞങ്ങള്‍ക്ക് പേ രോഗം ഉണ്ടാകില്ലെന്ന് മറ്റുള്ളവര്‍ക്ക് വിശദീകരിച്ചുകൊടുക്കാമോ?
തന്റെ ചെവിപിടിച്ചുവലിക്കുകയും പുറത്ത് ചാടിക്കയറുകയും ചെയ്യുന്ന കുട്ടികള്‍ നിങ്ങള്‍ക്കില്ലെന്ന് ഞാന്‍ കരുതട്ടെ? മനുഷ്യര്‍ ഉപയോഗിക്കുന്ന പാര്‍ക്കുകളില്‍ ഞങ്ങളെക്കൂടി കളിക്കാന്‍ അനുവദിച്ചുകൂടെ? മധുരപലഹാരങ്ങള്‍ തടികൂട്ടുന്നതും മലബന്ധമുണ്ടാക്കുന്നതുമാണ്. എന്നിട്ടും ആളുകള്‍ അത് വാങ്ങിക്കഴിക്കുന്നു. ഞങ്ങള്‍ക്ക് ഒരു കഷ്‌നംപോലും തരാത്തതെന്ത്? ഞങ്ങളെ മുന്‍കാലില്‍ തൂക്കിയെടുക്കുകയോ തലകീഴായ് മറിക്കുകയോ ചെയ്യാതിരുന്നുകൂടെ? എറിഞ്ഞുകളഞ്ഞ സാധനം എടുത്തുകൊണ്ടുവരിക തുടങ്ങിയ നിസ്സാര കളികളില്‍എന്നെ പങ്കാളിയാക്കരുതേ. പട്ടികള്‍ ചെയ്യുന്നതുപോലെ പരസ്​പരം മൂക്ക് ഉരുമ്മുകയോ മണപ്പിക്കുകയോ മനുഷ്യര്‍ ചെയ്യാറില്ല. പിന്നെ എന്തിനാണ് അതിഥികള്‍ വരുമ്പോള്‍ മനുഷ്യര്‍ കൈകൊടുക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നത്?
സ്വര്‍ഗകവാടത്തിലെത്തിയാലും ഇവിടത്തെപ്പോലെ അകത്ത് കയറാന്‍ യാചനാപൂര്‍ണമായ കാത്തിരിപ്പ് വേണ്ടിവരുമോ? എനിക്ക് കുടിക്കാനായി എടുത്തുവെക്കുന്ന വെള്ളം ദിവസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും മാറ്റുമോ? ഉമിനീരും ദുര്‍ഗന്ധവുമുള്ള പഴകിയ വെള്ളം വൃത്തികെട്ട പാത്രത്തില്‍ കുടിക്കാന്‍ എനിക്ക് താത്പര്യമില്ല. ബട്ടണ്‍ അമര്‍ത്തിയാല്‍ ബിസ്‌കറ്റ് കിട്ടുന്ന യന്ത്രം എനിക്ക് കിട്ടുമോ?
എനിക്ക് സ്വന്തമായി എപ്പോഴാണ് ഒരു കിടക്കയുണ്ടാവുക. തണുത്ത നിലവും അഴുക്കുനിറഞ്ഞ കാര്‍പ്പെറ്റുകളും എനിക്ക് മടുത്തു. ഇടിമുഴക്കം കേള്‍ക്കുമ്പോഴും ഭയാനകമായ ശബ്ദമുണ്ടാകുമ്പോഴും നിങ്ങളുടെ മടിയിലിരിക്കാന്‍ എന്നെ അനുവദിക്കുമോ? ഞാന്‍ ഉമ്മവെക്കുമ്പോള്‍ നിങ്ങളെന്തിനാണ് മുഖം തുടയ്ക്കുന്നത്, എന്നെ തള്ളിമാറ്റുന്നത്?
ഞാന്‍ മുഴുവന്‍ സമയവും ഉടമസ്ഥനായി നീക്കിവെക്കുമ്പോള്‍ അവര്‍ ഒഴിവുസമയം മാത്രമാണ് തന്റെകൂടെ ചെലവഴിക്കുന്നത്. ചന്തയില്‍ എന്നെ വില്ക്കാന്‍ കഴിയുന്നതെങ്ങനെയാണ്? ഏതെങ്കിലും കടയില്‍ മനുഷ്യക്കുട്ടികളെ വാങ്ങാന്‍ കിട്ടുമോ? സ്നേഹത്തിന്റെ പേരില്‍ എന്റെ വരിയുടയ്ക്കുന്നത് അവസാനിപ്പിക്കാമോ?
''ഒരു മൃഗത്തെ സ്നേഹിക്കുന്നതുവരെ ആത്മാവിന്റെ ഒരുഭാഗം ഉണരാതെ കിടക്കുന്നു'' എന്നാണ് മഹദ്വചനം. ആത്മാവില്‍ നിങ്ങളെല്ലാവരും ഉണര്‍വുള്ളവരാവുക.
ഒരു ശ്വാനന്റെ പരിദേവനങ്ങള്‍ ഒരു ശ്വാനന്റെ പരിദേവനങ്ങള്‍ Reviewed by Mash on 20:30 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.