കുടുംബം കുഞ്ഞിന്റെ അവകാശം - 6

നീളുന്ന നീതി നീതിനിഷേധം


അനാഥത്വം അനുഭവിക്കുന്ന കുട്ടികള്‍ക്കും കുട്ടിയെ പ്രതീക്ഷിച്ചുകഴിയുന്ന രക്ഷിതാക്കള്‍ക്കും ഒരു നിയോഗംപോലെ അനുഭവിക്കേണ്ടിവരുന്ന നീണ്ട കോടതിവാസം രണ്ടുകൂട്ടരെയും തളര്‍ത്തുന്നു. കുട്ടികളുടെ സുരക്ഷിതവാസം നീണ്ടുപോകുന്നതിനു പുറമെ, കനത്ത മാനസിക സമ്മര്‍ദവും ഇതുണ്ടാക്കുന്നു


ദത്തെടുക്കല്‍ സംബന്ധിച്ച നിയമങ്ങളെല്ലാംതന്നെ കുട്ടിയുടെ ക്ഷേമവും സുരക്ഷിതത്വവും ലക്ഷ്യമാക്കിയുള്ളതാണ്. അവ തികച്ചും സോദ്ദേശ്യവുമാണ്. എന്നാല്‍, അവയുടെ പ്രയോഗത്തില്‍വരുന്ന പ്രശ്‌നങ്ങള്‍ ചില കുട്ടികളുടെ അവകാശങ്ങളെയെങ്കിലും ഹനിക്കുന്നു. ഇത്തരം കുട്ടികള്‍ നേരിടുന്ന നേരിയ അവകാശനിഷേധത്തെപ്പോലും ഗൗരവമായേ കാണാനാവൂ. 'വൈകിക്കിട്ടുന്ന നീതി നീതിനിഷേധത്തിന് തുല്യമാണെ'ന്ന നിര്‍വചനം ഇവരുടെ കാര്യത്തിലെങ്കിലും അക്ഷരാര്‍ഥത്തില്‍ ചേരുന്നുണ്ട്. ഓരോ കുട്ടിക്കും എത്രയും നേരത്തെ ഒരു വീട്ടില്‍ ജീവിക്കാനുള്ള അവകാശം ബാലനീതി നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. 1989 നവംബര്‍ 20ന് ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി അംഗീകരിച്ചതും 1992 ല്‍ ഇന്ത്യകൂടി പങ്കാളിയായതുമായ 'കുട്ടികളുടെ അവകാശ ഉടമ്പടി' പ്രകാരം 'കുട്ടിയുടെ സമ്പൂര്‍ണവും ഐശ്വര്യപൂര്‍ണവുമായ വ്യക്തിത്വവികസനത്തിന് കുട്ടി സന്തോഷവും സ്നേഹവും പരസ്​പരധാരണയും നിറഞ്ഞ കുടുംബാന്തരീക്ഷത്തില്‍ വളരണമെന്ന്' അംഗീകരിക്കപ്പെട്ടിരിക്കുന്നു.

കേരളത്തെ സംബന്ധിച്ച് ദത്തെടുക്കലിന്റെ നടപടിക്രമങ്ങളില്‍വരുന്ന കാലതാമസം കുട്ടികള്‍ക്ക് അവരുടെ ബാല്യംതന്നെ നഷ്ടപ്പെടുത്തുകയാണ്. മുന്‍പ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകള്‍ക്ക് ദത്ത് നല്‍കാനുള്ള അധികാരമുണ്ടായിരുന്നെങ്കില്‍, പില്‍ക്കാല നിയമത്തില്‍ ആ അധികാരം കോടതികള്‍ക്ക് കൈവന്നു. ജുവനൈല്‍ ജസ്റ്റിസ് നിയമത്തില്‍ 'കോടതി' എന്നുമാത്രം പരാമര്‍ശിച്ചിരുന്നത് കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് പി.ബസന്ത് തന്റെ ഉത്തരവിലൂടെ അത് 'ജില്ലാ കോടതികള്‍' എന്ന് വ്യക്തമായി നിര്‍വചിച്ചു. അതോടെ ദത്തെടുക്കലിന് അനുമതി നലേ്കണ്ട കടമ ജില്ലാ കോടതികള്‍ക്കായി. ആദ്യനിയമത്തിലായാലും നിയമത്തിന്റെ പുനര്‍നിര്‍വചനത്തിലായാലും എടുത്തുപറയുന്ന ഒരുകാര്യം, നടപടിക്രമങ്ങളെല്ലാം ഒരുമിച്ചു തുടങ്ങണമെന്നും രണ്ടുമാസത്തിനകം ദത്തെടുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കണമെന്നുമാണ്. ലക്ഷ്മീകാന്ത് പാണ്ഡെയും കേന്ദ്രസര്‍ക്കാറുമായി നടന്ന സുപ്രസിദ്ധ കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പരമ്പരകളില്‍ ഇത് വ്യക്തവുമാണ്. കുട്ടിക്ക് എത്രയുംവേഗം കുടുംബാന്തരീക്ഷത്തില്‍ അഭയം ലഭിക്കുകയാണ് ഇതിന്റെയൊക്കെ ലക്ഷ്യവും.

എന്നാല്‍, ഇതിനു വിരുദ്ധമായാണ് കേരളത്തിലെ പല കോടതികളിലും നടക്കുന്നത്. കുട്ടിയെ നിയമപരമായി സാധുവാക്കി, കുടുംബ പഠന റിപ്പോര്‍ട്ടും മറ്റു രേഖകളും ചേര്‍ത്താണ് കോടതിയെ സമീപിക്കുന്നതെങ്കിലും ഭൂരിപക്ഷം കേസുകളും തീരുമാനമാകാതെ നീളുകയാണ്. കേസ് ഫയലില്‍ സ്വീകരിച്ച്, ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസയച്ച് വളരെവേഗം തീരുമാനമെടുക്കാവുന്ന ഒന്നാണ് ദത്തപേക്ഷകളെങ്കിലും കോടതിയുടെ ചുവപ്പുനാടയില്‍പ്പെട്ട് തീരുമാനം നീളുന്നു.കേസ് വിളിച്ചും മാറ്റിവെച്ചും രണ്ടു വര്‍ഷത്തിലേറെ നീളുന്ന സംഭവങ്ങള്‍ എത്രയെങ്കിലുമുണ്ട്. (പട്ടിക കാണുക). അനാഥത്വം അനുഭവിക്കുന്ന കുട്ടികള്‍ക്കും കുട്ടിയെ പ്രതീക്ഷിച്ചു കഴിയുന്ന രക്ഷിതാക്കള്‍ക്കും ഒരു നിയോഗംപോലെ അനുഭവിക്കേണ്ടിവരുന്ന നീണ്ട കോടതിവാസം ഇരുവരെയും തളര്‍ത്തുന്നു. കുട്ടികളുടെ സുരക്ഷിതവാസം നീളുന്നതിനു പുറമെ, കനത്ത മാനസിക സമ്മര്‍ദവും ഇതുണ്ടാക്കുന്നു. ഈ വിധ കേസുകള്‍ ജില്ലാ കോടതികളില്‍ നിന്നും കുടുംബകോടതികളിലേക്ക് മാറ്റി കാലതാമസം ഒഴിവാക്കണമെന്ന നിര്‍ദേശവും ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഏതായാലും, അടിയന്തരമായ ഒരു മാനുഷിക പരിഗണന ഇക്കാര്യത്തില്‍ വേണ്ടതാണ് -സാമൂഹികക്ഷേമ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ.കെ. മണി അടിവരയിടുന്നു.

ദത്തെടുക്കല്‍ നിയമങ്ങള്‍


1956 ലെ ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട്, 1890 ലെ ഗാര്‍ഡിയന്‍സ് ആന്‍ഡ് വാര്‍ഡ്‌സ് ആക്ട്, 2000 ലെ ജുവനൈല്‍ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും പരിരക്ഷയും) ആക്ട്, 2006 ലെ ജെ.ജെ. അമന്‍ഡ്‌മെന്റ് ആക്ട്, 'കാര'യുടെ കാലാകാലങ്ങളിലുള്ള മാര്‍ഗരേഖകള്‍, രാജ്യത്തിനകത്ത് ദത്തെടുക്കലിന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയമാവലികള്‍, രാജ്യാന്തര ദത്തെടുക്കല്‍ നിയമങ്ങള്‍, വിവരാവകാശ നിയമം-ദത്തെടുക്കല്‍ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങള്‍ ഇവയാണ്. എന്നാല്‍, സമീപഭാവിയില്‍ത്തന്നെ പുതിയ മാര്‍ഗരേഖകള്‍ പ്രാബല്യത്തില്‍ വരും. അതിന്റെ കരടുരൂപം അഭിപ്രായസമാഹരണത്തിനായി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. നേരത്തെ വന്ന ജെ.ജെ. നിയമഭേദഗതിയുടെ കൂടി അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പുതിയ മാര്‍ഗരേഖയനുസരിച്ച് രാജ്യത്തിനകത്തും രാജ്യാന്തരവുമായ ദത്തെടുക്കലുകള്‍ക്ക് ഏക നിയമം അനുശാസിക്കുന്നു. മറ്റൊന്ന്, ദത്തെടുക്കുന്ന കുട്ടിയെ നിര്‍ബന്ധമായും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി നിയമസര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന വ്യവസ്ഥയാണ്. കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി നടപ്പാക്കുന്ന 'സമഗ്ര ശിശുസംരക്ഷണ പദ്ധതി'യും പ്രസക്തമാണ്.



ഹിന്ദു, സിഖ്, ജൈന, ബുദ്ധമത വിശ്വാസികള്‍ക്കും ഇന്ത്യയില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ക്കും ബാധകമായ 'ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയിന്റനന്‍സ് ആക്ട്' സാര്‍വത്രികമായി സ്വീകരിക്കപ്പെട്ട ഒന്നാണ്. ഇത് കുട്ടികളുടെ അവകാശസംരക്ഷണത്തിന് പ്രാമുഖ്യം നല്‍കുന്ന ഒന്നാണ്. അതേസമയം, അന്യസമുദായക്കാര്‍ സ്വീകരിച്ചുവന്ന 'ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്‌സ് ആക്ടി'ല്‍ താല്‍ക്കാലിക രക്ഷാകര്‍ത്താവിന്റെ സ്ഥാനമേ ദത്തെടുക്കുന്നയാള്‍ക്കുള്ളൂ. മുന്‍നിയമത്തില്‍ നിന്നും വ്യത്യസ്തമായി സഹജമായ പിന്തുടര്‍ച്ചാവകാശവും സ്വത്തും കുട്ടിക്ക് ലഭിക്കുക എളുപ്പമല്ല. ഏറ്റവും പുതിയതും ശിശുക്ഷേമകരവുമായ 'ജെ.ജെ. ആക്ടാ'ണ് ഇപ്പോള്‍ സ്വീകാര്യമായത്. നിയമത്തിലെ 41-ാം വകുപ്പ് പ്രകാരം ജാതിമതവര്‍ഗഭേദമെന്യേ ആര്‍ക്കും നിയമവിധേയമായി ദത്തെടുക്കാം. പിന്നീട് ആ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ രക്ഷിതാക്കള്‍ക്കാവില്ല. കുഞ്ഞിന് സ്വാഭാവികമായ പിന്തുടര്‍ച്ചാവകാശവും ഈ നിയമം ഉറപ്പുനല്‍കുന്നു.

സെന്‍ട്രല്‍ അഡോപ്ഷന്‍ റിസോഴ്‌സ് ഏജന്‍സി, സംസ്ഥാന ദത്തെടുക്കല്‍ ഉപദേശക സമിതി, സാമൂഹികക്ഷേമ വകുപ്പിലെ അഡോപ്ഷന്‍ സെല്‍, ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, വൊളന്ററി കോ-ഓര്‍ഡിനേറ്റിങ് ഏജന്‍സി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ വെല്‍ഫെയര്‍, അഡോപ്ഷന്‍ കോ-ഓര്‍ഡിനേറ്റിങ് ഏജന്‍സി തുടങ്ങിയ സംരംഭങ്ങള്‍ കേരളത്തിലെ ദത്തെടുക്കല്‍ നിയമങ്ങള്‍ ഏകോപിപ്പിക്കാനും നിയന്ത്രിക്കാനും പ്രവര്‍ത്തിച്ചുവരുന്നു. ദത്ത് നല്കുന്നതിന് മുന്നോടിയായും അല്ലാതെയും കുട്ടിയെ ദമ്പതികള്‍ക്ക് തല്ക്കാലം കൈമാറുന്ന 'ഫോസ്റ്റര്‍ കെയറി'നുമുണ്ട് നിയമാവലികള്‍. 'കാര'യുടെ മാര്‍ഗനിര്‍ദേശമനുസരിച്ചേ ഫൗണ്ട്‌ലിങ് ഹോം, ചില്‍ഡ്രന്‍സ് ഹോം എന്നിവയ്ക്ക് അഡോപ്ഷന്‍ ലൈസന്‍സ് നല്കാനാവൂ. രാജ്യാന്തര ദത്ത് നല്കലാവുമ്പോള്‍ നിയമം കുറേക്കൂടി കര്‍ശനമാവും. ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ എത്തിപ്പെടുന്ന വിവിധതരത്തിലുള്ള കുട്ടികള്‍ക്ക് ദത്തെടുക്കല്‍ നിയമാനുമതി നേടുന്നതിനും വ്യക്തമായ നിയമങ്ങളുണ്ട്.

അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങളില്‍ കുട്ടികള്‍ കുറയുന്നതും അനാഥശിശുക്കള്‍ അനര്‍ഹരുടെ കൈകളില്‍ എത്തിപ്പെടുന്നതും തടയാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഉഷാ ടൈറ്റസ്, കെ.കെ. മണി, സുബൈര്‍ അരിക്കുളം, പി. കൃഷ്ണന്‍, മീനാ കുരുവിള, അഡ്വ. ടി.ജെ. വര്‍ക്കി, കെ.രാജന്‍, സിസ്റ്റര്‍ ജെയിന്‍, സിസ്റ്റര്‍ മാര്‍ട്ടിന, സിസ്റ്റര്‍ റോസ്‌മേരി എന്നിവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം-

1. അനാഥാലയങ്ങളിലെ തികച്ചും അനാഥരായ കുട്ടികളെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രങ്ങള്‍ക്ക് കൈമാറുംവിധം നിയമം പരിഷ്‌കരിക്കുക.

2. അനധികൃത ശിശു കൈമാറ്റ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കുക.

3. അനാഥ ശിശുക്കളെ നിയമത്തിന്റെ കുരുക്കുകളില്‍നിന്ന് മോചിപ്പിക്കുക.

4. മാനസികരോഗികളായ അമ്മമാരുടെ മക്കള്‍ക്ക് ദത്തുനല്കല്‍ സാധ്യമാക്കുംവിധം നിയമനിര്‍മാണം നടത്തുക.

5. കുട്ടിയുടെ ക്ഷേമത്തില്‍ ശ്രദ്ധിച്ചുകൊണ്ടുതന്നെ ദത്തെടുക്കല്‍ നിയമത്തിലെ സങ്കീര്‍ണതകള്‍ ലഘൂകരിക്കുക.

6. ദത്തെടുക്കലിന് സജ്ജരായ കുട്ടികളുടെ രാജ്യാന്തര പട്ടിക തയ്യാറാക്കുകയും അവരെ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് കൈമാറാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക.

7. വികലാംഗരും മറ്റു വൈകല്യങ്ങളുള്ളവരുമായ അനാഥശിശുക്കളെ ദത്തെടുക്കാന്‍ രക്ഷിതാക്കളെ ബോധവത്കരിക്കുക.

8. അനാഥശിശുക്കളുടെ ജനനസര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച

കാലതാമസം ഒഴിവാക്കുക.

9. രക്ഷിതാക്കളെ യൗവനത്തില്‍ത്തന്നെ ദത്തെടുക്കാന്‍ ഉപദേശിക്കുക.

10. ഒരു കേന്ദ്രത്തില്‍ ആറുമാസം നിന്നിട്ടും ദത്തെടുക്കപ്പെടാതെവരുന്ന കുട്ടികളെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന കേന്ദ്രത്തിലേക്ക് മാറ്റുക.

11. അനാഥാലയങ്ങളുടെയും ഫൗണ്ട്‌ലിങ് ഹോമുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുക. ഇവിടങ്ങളില്‍ കുട്ടികളെ പാര്‍പ്പിക്കാന്‍ ലൈസന്‍സ് പുതുക്കി നല്കാതിരിക്കുക.

12. ഒറ്റപ്പെട്ടുപോകുന്ന കുട്ടികളുടെ കാര്യത്തില്‍ 'കിന്‍ഷിപ്പ് ഗാര്‍ഡിയന്‍ഷിപ്പ്' നിര്‍ബന്ധമാക്കുക.

13. അംഗീകൃത കേന്ദ്രങ്ങളില്‍ നിന്ന് ദത്തുനല്കിയ കുട്ടികളുടെ ശരിയായ തുടര്‍നിരീക്ഷണം (ഫോളോഅപ്) ഏജന്‍സികള്‍ നടത്തുന്നുണ്ട് എന്നുറപ്പാക്കുക.
കുടുംബം കുഞ്ഞിന്റെ അവകാശം - 6 കുടുംബം കുഞ്ഞിന്റെ അവകാശം - 6 Reviewed by Mash on 20:30 Rating: 5

1 comment:

  1. മനോഹരവും ഉപകാരപ്രദവുമായ ബ്ലോഗ്‌..ഞാനും ഒരു കുട്ടിയെ ദത്തെടുത്ത അമ്മയാണ്.നാലര വയസുണ്ട് മകള്‍ക്കിപ്പോള്‍.താങ്കള്‍ സൂചിപ്പിച്ചത് പോലെ ധാരാളം പെരന്‍സ് അടോപ്ഷന് വേണ്ടി വെയിറ്റ്‌ ചെയ്യുന്നുണ്ടാന്കിലും ഏതെങ്കിലും രീതിയില്‍ കുറവുകളുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല.ഫോറിന്‍ അടോപ്ഷന്‍ മാത്രമേ അത്തരം കുട്ടികളില്‍ നടക്കുന്നുള്ളൂ..മറ്റൊരു കാര്യം തങ്ങളുടെ കുട്ടി അടോപ്ടഡാണെ എന്ന് പുറത്തറിയിക്കാന്‍,എന്തിനു കുട്ടികളെ അറിയിക്കാന്‍ പോലും കേരളത്തിലെ മാതാപിതാക്കള്‍ ഭയക്കുന്നു..സ്നേഹം നഷ്ടപ്പെട്ടു പോകുമോയെന്നവര്‍ ഭയക്കുന്നുണ്ടാകാം.അത്തരം പ്രവണത മാറണ്ടെ.
    can i get ur mail id pls.

    ReplyDelete

Copyright © 2011 ഹരിശ്രീ ... Powered by Blogger.