മായുന്ന മാമ്പഴക്കാലം

കണക്കും കാലവും തെറ്റി തുലാമഴ

താളംമാറിവന്ന തുലാമഴ ഇക്കൊല്ലം കേരളത്തിന്റെ കണക്കുതെറ്റിക്കുന്നു. പകല്‍ മുഴുവന്‍ തെളിഞ്ഞ വെയിലിനു ശേഷം ഉച്ചതിരിയുമ്പോള്‍ ഇടിയും മിന്നലുമായാണ് വടക്കുകിഴക്കന്‍ കാലവര്‍ഷം എത്താറ്. ഇത്തവണ കഥ മാറി. നവംബര്‍ ആദ്യവാരം വരെ പകല്‍മൂടിക്കെട്ടി നിന്നു. വൈകുന്നേരം ശരാശരി മഴയും. തമിഴ്‌നാടിന്റെ തീരത്തുണ്ടായ ന്യൂനമര്‍ദം പടിഞ്ഞാറോട്ട് നീങ്ങി കേരളത്തില്‍ എത്തിയതുകാരണമാണ് ഇത് സംഭവിച്ചത്. പിന്നീട് രാത്രിയും പകലും തുടര്‍ന്ന കനത്ത മഴ കേരളത്തില്‍ കൃഷിയെ മുക്കിക്കളഞ്ഞു. തൃശ്ശൂര്‍ ജില്ലയാണ് ഇതിന്റെ ദുരിതം കൂടുതല്‍ അനുഭവിച്ചത്. ഇവിടെ അയ്യായിരം ഏക്കര്‍ കോള്‍പാടം വെള്ളത്തിലായി. ഞാറുകള്‍ നശിച്ചു. വീണ്ടും വിതയ്ക്കാന്‍ വിത്തുതേടി കര്‍ഷകര്‍ നെട്ടോട്ടമോടി. ശരാശരി മഴയുടെ ഇരട്ടിയാണ് തൃശ്ശൂരില്‍ ലഭിച്ചതെന്ന് കണക്കുകള്‍ പറയുന്നു.

അന്തമാന്‍ തീരത്തിന്റെ വടക്കുകിഴക്കായി ഉണ്ടായ ശക്തമായ ന്യൂനമര്‍ദം കാരണം ഇത്തവണ ഡിസംബര്‍ മുഴുവന്‍ മഴ കിട്ടാനും ഇടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ആകാശം മൂടിക്കെട്ടി നിന്നപ്പോള്‍ തുലാവര്‍ഷത്തില്‍ രാത്രി ഉണ്ടാകാറുള്ള ഇടിമിന്നലും നന്നേ കുറഞ്ഞു.

ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ചുഴലിക്കാറ്റ് മ്യാന്‍മറിലേക്ക് കടന്നതുകൊണ്ട് തുലാവര്‍ഷം ഇത്തവണ അല്പം വൈകിയാണ് എത്തിയത്. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പിന്‍വാങ്ങിയതാകട്ടെ 27 ദിവസം വൈകിയും.

ലാനിന എന്ന പ്രതിഭാസമാണ് ഇത്തവണ ഇന്ത്യ മുഴുവന്‍ ശക്തമായ മഴയുണ്ടാക്കിയതെന്ന് കരുതുന്നു. പസഫിക്ക് സമുദ്ര തീരത്ത് അസാധാരണമായ വിധം ഉണ്ടാകുന്ന തണുത്ത വായുവിന്റെ പ്രവാഹമാണ് ലാനിന. വ്യാപകമായ പേമാരിയുണ്ടാക്കാന്‍ കഴിവുള്ളതാണിത്. എന്നാല്‍ ഇതിന്റെ വിപരീത സ്വഭാവമുള്ള എല്‍നിനൊ കടുത്ത വരള്‍ച്ചയാണുണ്ടാക്കുക. ശാന്ത സമുദ്രത്തിന്റെ ഉപരിതലത്തിലുണ്ടാവുന്ന ചൂട് കൂടിയ പ്രവാഹമാണ് എല്‍-നിനൊ. ഇതിന് കാലവര്‍ഷത്തിന്റെ താളം തെറ്റിക്കാന്‍ ശക്തിയുണ്ട്.

എല്‍നിനോയും ലാലിനയും എന്തുകൊണ്ട് ഉണ്ടാവുന്നു എന്നതിന് ഇപ്പോഴും ശരിയായ ഉത്തരമില്ല. എന്നാല്‍, ആഗോള താപനം വഴി ചൂടുപിടിക്കുന്ന, ഭൂമി സ്വയം പുനഃക്രമീകരിക്കുന്നതാണ് ഈ പ്രതിഭാസങ്ങളെന്ന് ചില ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

അനുഗ്രഹിക്കപ്പെട്ട കാലാവസ്ഥയുടെ സൗഭാഗ്യങ്ങള്‍ വേണ്ടുവോളമുള്ള കേരളത്തില്‍ കാലാവസ്ഥയിലെ മാറ്റം എങ്ങനെ, എവിടെ പ്രതിഫലിക്കുന്നു?
ഒരന്വേഷണം-


എന്നും കണിക്കൊന്ന; മണമില്ലാതെ മുല്ലയും ജമന്തിയും

മഞ്ഞപ്പൂങ്കുലകളോടെ മേടത്തില്‍ വിരിയുന്ന കണിക്കൊന്ന വിഷുവിന്റെ അടയാളം കൂടിയായിരുന്നു. ചൂട് കനക്കുമ്പോള്‍ ഇലകള്‍ പൊഴിക്കുന്ന കൊന്നമരങ്ങള്‍ പൂമൂടി നില്‍ക്കും. എന്നാലിപ്പോള്‍ ഏതുകാലത്തും കണിക്കൊന്ന പൂക്കുന്നു. ചിലപ്പോള്‍ വിഷുക്കാലത്ത് പൂക്കുകയുമില്ല. താന്നി, വേങ്ങ, കുറുമാവ് തുടങ്ങിയവയും ഇങ്ങനെ കാലംതെറ്റി പൂക്കുന്നതുകാണാം.

ചൂടിലുണ്ടാകുന്ന മാറ്റങ്ങളാണ് ഇതിനു കാരണം. ചൂട് കൂടുമ്പോള്‍ വെള്ളം നഷ്ടമാവാതിരിക്കാന്‍ മരങ്ങള്‍ ഇലപൊഴിക്കുന്നു. ചില മരങ്ങളില്‍ അപ്പോള്‍ ഇലകളുടെ സ്ഥാനത്ത് പൂക്കള്‍ വിടരുന്നു. പ്രത്യേക ജീനുകളാണ് ഇലയെ മാറ്റി പൂക്കള്‍ വരുത്തുന്നത്. ചൂടിന്റെയും ഈര്‍പ്പത്തിന്റെയും മാറ്റം ഈ ജീനുകളെ ഉദ്ദീപിപ്പിക്കുന്നു. ഒരു ഡിഗ്രി ചൂട് കൂടിയാല്‍ ചെടികള്‍ ആറുദിവസം മുമ്പ് പുഷ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

കാലാവസ്ഥാമാറ്റം കാരണം ചില മരങ്ങള്‍ തുടര്‍ച്ചയായി പൂക്കുന്നുണ്ട്. ഇടവേളകളില്ലാത്ത ഈ പൂവിടല്‍ മരത്തെ ക്ഷീണിപ്പിക്കും. ആയുസ്സ് തീരുന്നതിനു വളരെ മുമ്പ് അവയുടെ പൂക്കാലം തീരുകയും ചെയ്യും.

ഇതിനേക്കാള്‍ പ്രകടമാണ് മാവുകള്‍ പൂക്കുന്നതില്‍ വരുന്ന മാറ്റങ്ങള്‍. സാധാരണ നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് മാവുകള്‍ പൂക്കാന്‍ തുടങ്ങുക. പൂങ്കുലയില്‍ ആണ്‍പൂവും ആണ്‍-പെണ്‍ പൂവും വെവ്വേറെയുണ്ടാവും. ആണ്‍-പെണ്‍ പൂക്കള്‍ (ദ്വിലിംഗ പൂവുകള്‍) ചൂട് കൂടുമ്പോള്‍ വളരെ കുറയും. അനുകൂലമായ ചൂടില്‍ മാവുകള്‍ പൂക്കുന്നത് ഇതുകൊണ്ടാണ്.

ഉയര്‍ന്ന ചൂടുമൂലം മാങ്ങയുടെ ഉത്പാദനം 60 ശതമാനം വരെ കുറയുന്നു. മലയോര മേഖലയില്‍ മാവുകള്‍ പൂക്കാതിരിക്കുന്നതും പൂവിട്ടതുതന്നെ കൊഴിയുന്നതും ഇപ്പോള്‍ പതിവാണ്.

അതിരപ്പിള്ളിക്കടുത്ത വെറ്റിലപ്പാറ എക്‌സ്.സര്‍വീസ്‌മെന്‍ കോളനിവളപ്പില്‍ കഴിഞ്ഞതവണ അപൂര്‍വ അനുഭവമാണുണ്ടായത്. ഇവിടെയുള്ള നൂറിലേറെ വ്യത്യസ്തയിനം മാവുകളില്‍ അഞ്ചെണ്ണമാണ് പൂത്തത്. ബാക്കിയുള്ളവ ഒന്നുമറിയാത്തപോലെ നിന്നു. ലോകത്ത് എല്ലായിടത്തും മരങ്ങള്‍ക്കും ചെടികള്‍ക്കും ഇതുപോലെ സംഭവിക്കുന്നുണ്ട്. ചിലതിന് മഞ്ഞുകാലം, ചിലതിന് ചൂടുകാലം എന്നിങ്ങനെ പൂക്കാന്‍ കാലമുള്ള സസ്യങ്ങള്‍ കാലാവസ്ഥാമാറ്റത്തില്‍ പകച്ചുനില്‍ക്കുന്നു.

ബ്രസീലിലെ പോര്‍ട്ടൊ എലെഗ്രെയിലുള്ള മെരിലിന്‍ ടൊമാസൊണി ഓര്‍ക്കൂട്ടില്‍ പോസ്റ്റുചെയ്ത ഒരു ഓര്‍ക്കിഡ് പൂവിന്റെ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ഇതായിരുന്നു: വെള്ള, മഞ്ഞ, ഇളംവയലറ്റ് പൂക്കളുണ്ടാകുന്ന ഓര്‍ക്കിഡുകള്‍ കൊടുംതണുപ്പ് വന്നപ്പോള്‍ പൂവിടാതെയായി. പലതരം വളങ്ങള്‍ പ്രയോഗിച്ചിട്ടും ഗുണമുണ്ടായില്ല. പിന്നീട് തണുപ്പ് അല്പം കുറഞ്ഞപ്പോഴാണ് ഒരു വെളുത്ത പൂവ് വിടര്‍ന്നത്. ചെടികളും ഓമനമൃഗങ്ങളും വളര്‍ത്തുന്നതില്‍ തത്പരയായ മെരിലിന്‍ വിശദീകരിച്ചു.

മാറുന്ന പൂക്കാലം ദേശാടനപ്പക്ഷികളെ വട്ടം കറക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ജൂണില്‍ ദേശാടനം നടത്തുന്ന പക്ഷികള്‍ നവംബര്‍-ഡിസംബര്‍-ജനവരിയില്‍ തിരിച്ചെത്തും. പൂക്കളും ചെടികളും ധാരാളമുണ്ടാവുന്ന കാലമായിരിക്കും അത്. ഇവയില്‍ ധാരാളം ചെറുപ്രാണികളും ഉണ്ടാവും. മുട്ടയിട്ട് കുഞ്ഞുങ്ങള്‍ വളരാന്‍ പറ്റിയ കാലം. എന്നാല്‍, ഇപ്പോള്‍ ഈ പക്ഷികള്‍ തിരിച്ചെത്തുംമുമ്പെ പൂക്കാലം തീരുന്നു. യാത്രകഴിഞ്ഞുവരുന്നവയ്ക്ക് ആവശ്യമായ തീറ്റ കിട്ടില്ല. കുഞ്ഞുങ്ങള്‍ വളരാനാവാതെ നശിക്കുന്നു.

മുറ്റത്തെ മുല്ലയ്ക്ക്


തോന്നിയിട്ടില്ലേ പലപ്പോഴും, റോസാപ്പൂവിനും മുല്ലയ്ക്കും ജമന്തിക്കും മണം കുറഞ്ഞുവെന്ന്? അതെ, പൂവുകള്‍ക്ക് സുഗന്ധം കുറയുകയാണ്. പതിവില്‍ കവിഞ്ഞ ചൂട് ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. സുഗന്ധമുണ്ടാക്കുന്ന പദാര്‍ഥങ്ങളെ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ ഉണങ്ങിപ്പോകുന്നതും ഇത്തരം പദാര്‍ഥങ്ങള്‍ വേഗം വരണ്ടുപോകുന്നതുമാണ് മാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.


ഓണം വിപണിയെ ലക്ഷ്യമാക്കി കര്‍ണാടകത്തിലെ അതിര്‍ത്തിഗ്രാമമായ മദ്ദൂരില്‍ ചെണ്ടുമല്ലിയും ജമന്തിയും കൃഷിചെയ്യാറുണ്ട്. കനംകുറഞ്ഞ വേനല്‍മഴ മുന്നില്‍ക്കണ്ടാണ് ഈ കൃഷി. എന്നാല്‍, കൊടും വെയിലായിരിക്കും ചില വര്‍ഷങ്ങളില്‍ ഉണ്ടാവുക. കുറെ ചെടികള്‍ ഉണങ്ങും. അവശേഷിക്കുന്ന ജമന്തിപ്പൂക്കള്‍ക്കാകട്ടെ നിറമുണ്ടാവുമെന്നല്ലാതെ മണമുണ്ടാവില്ല.

പൂക്കളുടെ മണം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ ജനിതക എന്‍ജിനീയറിങ് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് മലേഷ്യന്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍. കോടിക്കണക്കിനു രൂപയ്ക്കുള്ള പൂക്കച്ചവടമാണ് തലസ്ഥാനമായ കോലാലംപുരില്‍ മാത്രം നടക്കുന്നത്.

പൂക്കളുടെ മണം കുറയുമ്പോള്‍ കുഴങ്ങുന്നത് വണ്ടുകളും പൂമ്പാറ്റകളും കൂടിയാണ്. തേന്‍തേടി അവ പറന്ന് തളരും. മലയടിവാരങ്ങളിലേക്കും ഉള്‍ക്കാടുകളിലേക്കും ഇവ താമസം മാറ്റും. നാട്ടില്‍നിന്ന് വണ്ടുകളും പൂമ്പാറ്റകളും ഒഴിഞ്ഞുപോകുമ്പോള്‍ പരാഗണം കുറയുകയും പഴങ്ങളും കായകളും കുറയുകയും ചെയ്യും.

പലവിധ കാരണങ്ങളാല്‍ വണ്ടുകള്‍ കുറഞ്ഞതുകാരണം കഴിഞ്ഞ 20 കൊല്ലത്തിനിടെ പരാഗണ തോതില്‍ 50 ശതമാനം കുറവുണ്ടായി.
പൊടിപടലങ്ങള്‍ കൂടുന്ന കാലാവസ്ഥയില്‍ പൂക്കളില്‍ പൊടി അടിഞ്ഞുകൂടി ഇവയിലെ പരാഗരേണുക്കള്‍ അടയുകയും പരാഗണം അസാധ്യമാവുകയും ചെയ്യുന്നു. പൊടി കൂടുതലുള്ള വഴിയോരങ്ങളിലെ മാവുകളും പ്ലാവുകളും ഇതനുഭവിക്കുന്നുണ്ട്.

തൃശ്ശൂരിലെ പീച്ചിയില്‍ കരിങ്കല്‍ ക്വാറികള്‍ക്കടുത്ത് നടത്തിയ നിരീക്ഷണങ്ങള്‍ ഇത് ശരിവെക്കുന്നു. വ്യാപകമായി മണ്ണെടുക്കുന്ന പ്രദേശങ്ങളില്‍ പൂങ്കുലകളുടെ വളര്‍ച്ച മുരടിക്കുകയും കായ്ഫലം കുറയുകയും ചെയ്യുന്നതായി കാണാം. പൊടി നിറഞ്ഞ വേനല്‍ നീണ്ടുനില്‍ക്കുമ്പോള്‍ നാം ഈയൊരു അപകടം മുന്‍കൂട്ടി കാണണം.


തേന്‍ എവിടെ?

മരുത്മരങ്ങള്‍ പൂക്കാതിരുന്നപ്പോള്‍ കാട്ടുനായ്ക്കര്‍ക്ക് തേന്‍ എടുക്കാനില്ലാതിരുന്ന അനുഭവങ്ങളുണ്ട്. ഏപ്രില്‍ മുതല്‍ സപ്തംബര്‍ വരെയാണ് ഈ ആദിവാസികള്‍ ഉള്‍ക്കാടുകളില്‍ച്ചെന്ന് തേന്‍ ശേഖരിക്കുക. മരുത്പൂക്കള്‍ ഇല്ലാതായപ്പോള്‍ തേനീച്ചകള്‍ നിസ്സഹായരായി.

പൂക്കള്‍ കുറയുമ്പോാള്‍ തേനീച്ചകള്‍ക്ക് കൃത്രിമമധുരം കൊടുത്തുകൊണ്ടാണ് വാണിജ്യാടിസ്ഥാനത്തില്‍ തേനീച്ചവളര്‍ത്തല്‍ നടത്തുന്നത്. ഇത് തേനിന്റെ സ്വാഭാവിക ഗുണത്തില്‍ കുറവുണ്ടാക്കുന്നു. തേനില്‍ ആന്റിബയോട്ടിക്കിന്റെ സാന്നിധ്യമുണ്ടെന്ന വാര്‍ത്തകള്‍ ഈയിടെ വിവാദമായിരുന്നുവെന്നും ഓര്‍ക്കുക.

കാലാവസ്ഥാ മാറ്റം : ചില അടയാളങ്ങള്‍

1. 1961-നും 2003-നും മധ്യേ ആഗോളതലത്തില്‍ കടല്‍നിരപ്പ് വര്‍ഷത്തില്‍ ശരാശരി 1.8 മില്ലിമീറ്റര്‍ വീതം ഉയര്‍ന്നുകൊണ്ടിരുന്നു. 1993-നും 2003-നും മധ്യേ അത് 3.1 മില്ലിമീറ്റര്‍ വീതമായി. നിരപ്പ് വര്‍ധന തുടരുകയാണ്.

2. ലോകത്തെ ഒട്ടുമിക്ക മഞ്ഞുമലകളും ഉരുകിക്കൊണ്ടിരിക്കുകയാണ്. ഹിമാലയം, കിളിമഞ്ചാരോ (ആഫ്രിക്ക), പറ്റഗോണിയ (അര്‍ജന്റീന), സ്വിസ് ആല്‍പ്‌സ് തുടങ്ങിയവ ചില ഉദാഹരണങ്ങള്‍. ഇതിനര്‍ഥം ഇവ പത്തോ ഇരുപതോ കൊല്ലംകൊണ്ട് ഉരുകിത്തീരുമെന്നല്ല.

3. കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. മഞ്ഞിനുള്ളില്‍ കുടുങ്ങിയ വളരെ സൂക്ഷ്മമായ വായുകുമിളയിലെ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ അളവ് വിശകലനം ചെയ്താണ് ഈ വര്‍ധന മനസ്സിലാക്കുന്നത്.

4. ചൂടേറിയതുകാരണം കാട്ടുതീ പെരുകി. ചൂടേറിയ വായു ഇടിമിന്നലിന് വഴിയൊരുക്കുമ്പോള്‍ കാട്ടുതീക്ക് മറ്റൊരു കാരണംകൂടിയാവുന്നു.

5. ചുഴലിക്കാറ്റും കൊടുങ്കാറ്റും വര്‍ധിച്ചു. കടല്‍നിരപ്പിലെ വെള്ളത്തിന് ചൂട് കൂടുന്നത് ഇതിനു കാരണമാണ്. മുമ്പൊരിക്കലും ഇതൊന്നും ഉണ്ടായിട്ടില്ലാത്ത ഭാഗങ്ങളിലും ഇപ്പോള്‍ ഇതുണ്ടാകുന്നു. 2004-ല്‍ അമേരിക്കയിലുണ്ടായ ടൊര്‍ണാഡൊ ഇത്തരത്തിലൊന്നാണ്.

6. രൂക്ഷമായ കാലാവസ്ഥകള്‍ ഉണ്ടാവുന്നു. അതായത് കൊടും വരള്‍ച്ച അല്ലെങ്കില്‍ അതിവര്‍ഷം. ചൂട് കൂടിയ അന്തരീക്ഷം വന്‍തോതില്‍ ബാഷ്പീകരണമുണ്ടാക്കുന്നു. വരണ്ട പ്രദേശങ്ങളില്‍നിന്ന് കൂടുതല്‍ ഈര്‍പ്പം നഷ്ടപ്പെടുന്നതിനും വരള്‍ച്ചയുണ്ടാകുന്നതിനും ഇത് കാരണമാവുന്നു. മരുഭൂമികള്‍ ഉണ്ടാകുന്നു. (അവലംബം: CMFRI കൊച്ചി റിപ്പോര്‍ട്ട്).

പച്ചവീട്ടിലെ താമസക്കാര്‍

ലോകം മുഴുവന്‍ ചൂട് കൂടുന്നതിന് പ്രധാനകാരണം ഹരിതഗൃഹ വാതകങ്ങള്‍ വര്‍ധിക്കുന്നതാണെന്ന് ശാസ്ത്രം വിലയിരുത്തുന്നു. എങ്ങനെയാണിത് സംഭവിക്കുന്നത്?


നട്ടുച്ചയ്ക്ക് പുറത്തുനിര്‍ത്തിയിട്ട കാറിന്റെ ചില്ലുകള്‍ ഉയര്‍ത്തിയിട്ടാല്‍ ഉള്ളിലെങ്ങനെയുണ്ടാകും? പുറത്തേതിനേക്കാള്‍ രൂക്ഷമായിരിക്കും കാറിനുള്ളിലെ ചൂട്. ഇതുതന്നെയാണ് ഹരിതഗൃഹ വാതകങ്ങള്‍ ഭൂമിയില്‍ ഉണ്ടാക്കുന്നത്.

കാര്‍ബണ്‍ഡയോകൈ്‌സഡ്, മീഥേന്‍, നൈട്രിക് ഓകൈ്‌സഡുകള്‍ തുടങ്ങിയ വാതകങ്ങള്‍ വായുപടലത്തില്‍ ചൂടിനെ മുകളിലേക്ക് കടത്തിവിടാത്ത പാളിയായി നിലനില്‍ക്കുന്നു. ഇതുകാരണം ഭൂമിയില്‍ വന്നുപതിക്കുന്ന സൂര്യന്റെ ചൂട് തിരികെ പ്രതിഫലിച്ച് പോകുന്നില്ല. പകരം ഭൂമിയിലേക്കുതന്നെ ചൂടിനെ തിരിച്ചുവിടുന്നു. ഭൂമിയില്‍ ചൂട് കൂടുന്നു.

കുറഞ്ഞ തരംഗ ദൈര്‍ഘ്യമുള്ള സൂര്യപ്രകാശത്തെ ഭൂമിയിലേക്ക് കടത്തിവിടുന്ന ഹരിതഗൃഹ വാതകങ്ങള്‍ തിരിച്ച് പ്രതിഫലിക്കുന്ന തരംഗദൈര്‍ഘ്യം കൂടിയ താപതരംഗങ്ങളെ തടയുന്നു. അകത്തെ ചൂട് പുറത്തുപോകാനാവാതെ കാറിന്റെ അകം പൊള്ളുന്നപോലെ, ഭൂമിയും പൊള്ളുന്നത് ഇങ്ങനെയാണ്.

ചെടികള്‍ വളര്‍ത്തുമ്പോള്‍ ചൂട് നിയന്ത്രിക്കുന്നതിന് പച്ചനിറത്തിലുള്ള കൂടാരങ്ങള്‍ (ഗ്രീന്‍ഹൗസ്) നിര്‍മിക്കുന്നതിന്റെ ഫലം തന്നെയാണ് ഈ വാതകങ്ങള്‍ ഭൂമിയോട് ചെയ്യുന്നത്. പച്ചക്കൂടാരങ്ങള്‍ ചെടിയിലേക്ക് എത്തുന്ന ചൂട് കുറയ്ക്കുകയാണെങ്കില്‍ ഹരിഗൃഹ വാതകങ്ങള്‍ ഭൂമിയില്‍നിന്ന് പുറത്തേക്ക് പോകുന്ന ചൂടിനെ തടയുകയാണെന്നു മാത്രം.

തണുപ്പു കൂടിയ സ്ഥലങ്ങളില്‍ ചെടികള്‍ക്ക് ചൂട് നിലനിര്‍ത്താന്‍ വേണ്ടി ചില്ലുകൂടാരങ്ങള്‍ നിര്‍മിക്കാറുണ്ട്. ഇവ ഹരിതഗൃഹ വാതകങ്ങളെപ്പോലെ ചൂട് പുറത്തുപോകാതെ തടഞ്ഞുനിര്‍ത്തുന്നു.

1960-ല്‍ കാര്‍ബണ്‍ ഡയോകൈ്‌സഡിന്റെ സാന്ദ്രത 313 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍-ദശലക്ഷത്തിന്റെ ഒരു ഭാഗം) ആയിരുന്നത് 2010-ല്‍ 389 പി.പി.എം. ആയി. ഹരിതഗൃഹ വാതകങ്ങളുടെ സാന്നിധ്യം ഇനി പറയുന്ന തോതിലാണ്. നീരാവി: 36 മുതല്‍ 70 വരെ ശതമാനം. കാര്‍ബണ്‍ഡയോകൈ്‌സഡ്: 9-26 ശതമാനം, മീഥേന്‍: 4-9 ശതമാനം, ഓസോണ്‍: 3-7 ശതമാനം.

മായുന്ന മാമ്പഴക്കാലം മായുന്ന മാമ്പഴക്കാലം Reviewed by Mash on 17:51 Rating: 5

No comments:

Copyright © 2011 ഹരിശ്രീ ... Powered by Blogger.